2007/11/26

പാര്‍‍ട്ടി തീര്‍ന്നു



അശോകമിത്ര
കഴിഞ്ഞ രണ്ടാഴ്ചയായി നന്ദിഗ്രാമില്‍ നടന്നുവരുന്ന സംഭവങ്ങളെക്കുറിച്ച് മൌനംപാലിച്ചാല്‍ മരണംവരെ എനിയ്ക്കു് മനസ്സമാധാനം ഉണ്ടാകില്ല. എന്നാല്‍ അതു പറയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടയ്ക്കുകയും ചെയ്യുന്നു. ഞാന്‍ സംസാരിക്കുന്നതു് ഒരു കാലത്തെ എന്റെ ഉറ്റസഖാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരെയാണു്. അവരിന്നു് നയിച്ചു്കൊണ്ടിരിയ്ക്കുന്ന പാര്‍ട്ടി അറുപതുകൊല്ലം എന്റെ സ്വപ്നങ്ങളുടെയും പ്രവര്‍‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.


ഗവണ്‍മെന്റില്‍നിന്നും തുടങ്ങാം. ഗോപാലകൃഷ്ണ ഗാന്ധിയെ പോലെ മാന്യനും പണ്ഡിതനും സല്‍സ്വഭാവിയുമായ ഒരു ഗവര്‍ണറെ കിട്ടിയതു് പശ്ചിമബംഗാളിന്റെ ഭാഗ്യമാണെന്നുമാത്രമല്ല: അദ്ദേഹം ആ പദവി ഏറ്റെടുത്തതു് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു. അനന്തപ്രസാദ് ശര്‍മ്മയെയും ടി.വി. രാജേശ്വറിനെയും പോലുള്ളവര്‍ അക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്നിപ്പോള്‍ കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി സര്‍ക്കാരിന്റെ ഏറ്റവും വിലിയ ശത്രുവായി പ്രഖ്യാപിക്കാന്‍ മാത്രം എന്തുതെറ്റാണു് ഗവര്‍ണര്‍ ചെയ്തതു്? ഖെജൂരിയില്‍ അഭയംപ്രാപിച്ച ആളുകള്‍ നന്ദിഗ്രാമിലേയ്ക്കു് തിരിച്ചുവരാന്‍ സ്വീകരിച്ച നടപടികള്‍ അന്യായവും അംഗീകരിയ്ക്കാന്‍ ആവാത്തതുമാണെന്നു് അദ്ദേഹം പറഞ്ഞതായാണു് ആരോപണം. ഇതു് വെറും പച്ചക്കള്ളമാണു്. ഗവര്‍ണര്‍ ഗോപാലകൃഷ്ണഗാന്ധി അങ്ങനെയൊന്നുമല്ല പറഞ്ഞതു്. അവരെ തിരിച്ചുകൊണ്ടുവന്ന രീതിയെ അദ്ദേഹം കടുത്ത ഭാഷയില്‍ത്തന്നെ വിമര്‍ശിച്ചു. തിരിച്ചുവരവിനു്പിന്നിലെ കള്ളക്കളികളും തന്ത്രങ്ങളും ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാം.


കഴിഞ്ഞ പതിനൊന്നുമാസം പാവപ്പെട്ട ഈ ജനങ്ങളെ അവരുടെ സ്വന്തം ഭവനങ്ങളില്‍ പാര്‍പ്പിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. ഏകപക്ഷീയമായ ഭീഷണിയും പോലീസ് നടപടികളും വെടിവെയ്പും വലിയ ദുരന്തത്തിലേക്കാണു് കാര്യങ്ങള്‍ നയിച്ചതു്. പിന്നെയും പ്രശ്നപരിഹാരത്തിനു് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. വടിവെയ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി പ്രശ്നം ലഘൂകരിക്കാന്‍ സര്‍ക്കാരിനു് ശ്രമിയ്ക്കാമായിരുന്നു. കുറ്റങ്ങള്‍ക്കു് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്നു് ജനങ്ങളോടു് തുറന്നുപറയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആ വഴിയൊന്നും തിരിഞ്ഞില്ല. മമതാ ബാനര്‍ജിയെ ചര്‍ച്ചയ്ക്കു് ക്ഷണിക്കാനും പ്രശ്നപരിഹാരത്തിനു മാര്‍ഗ്ഗം തേടാനുമായി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവു് തന്നെ രംഗത്തു്വരേണ്ടിവന്നു. ഈ നീക്കങ്ങളെപ്പറ്റി സര്‍ക്കാരിനു് അറിയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഫോര്‍വേഡ് ബ്ളോക്കിന്റെ പ്രമുഖ നേതാവു് അശോക ഘോഷ് സര്‍വ്വകക്ഷിയോഗത്തിനു് തയ്യാറെടുപ്പുകള്‍ നടത്തി. എന്നാല്‍ ഭരണകക്ഷികളുടെ നിര്‍ബന്ധബുദ്ധികാരണം അതു് പരാജയപ്പെട്ടു. അതേസമയം നന്ദിഗ്രാമിലെ സ്ഥിതിഗതികള്‍ മുതലെടുക്കുന്നതിനു് പ്രതിപക്ഷ കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അതു് സ്വാഭാവികമാണു്. വ്യത്യസ്ത നിറങ്ങളിലും വര്‍ഗ്ഗതാല്‍പ്പര്യങ്ങളിലും പെട്ട സംഘടനകള്‍ അവിടെ കനല്‍ കെടാതെ നിര്‍ത്തുകയായിരുന്നു. അതേച്ചൊല്ലി ഇപ്പോള്‍ ഭരണകക്ഷികള്‍ നടത്തുന്ന നിലവിളിയില്‍ യാതൊരു കഴമ്പുമില്ല. പതിനൊന്നു്മാസം ഭവനരഹിതരായി ജനങ്ങള്‍ പുറത്തുകഴിയാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ ഉത്തരവാദി ബംഗാളിലെ സര്‍ക്കാരല്ലാതെ മറ്റാരുമല്ല.

കഴിഞ്ഞ കാലസംവഭങ്ങള്‍ ഒന്നു് ഓര്‍ത്തെടുക്കുന്നതു് നന്നായിരിയ്ക്കും. നന്ദിഗ്രാമിലല്ല ആദ്യമായി ചോരയൊഴുകിയതു്. അതിനു്മുമ്പു് സിംഗൂരിലതു് സംഭവിച്ചു് കഴിഞ്ഞിരുന്നു. ഇടതു്സര്‍ക്കാരിനു് പൊതുമേഖലാ വ്യവസായങ്ങളോടു് താല്‍പര്യമില്ല. അവര്‍ക്കു് വേണ്ടതു് സ്വകാര്യമേഖലയിലെ പുത്തന്‍ വ്യവസായങ്ങളാണു്. അതു്കൊണ്ടു് രാജ്യത്തും പുറത്തുമുള്ള വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുത്തു്കൊടുക്കാമെന്നു് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പു് പ്രകടനപത്രികയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളതാണ്. 235 സീറ്റ് കിട്ടുകയും ചെയ്തു. അതു്കൊണ്ടു് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തയ്യാറെടുപ്പോ ആലോചനയോ ആവശ്യമുള്ളതായി സര്‍ക്കാര്‍ കരുതിയില്ല. അവര്‍ നേരെ പോയി കര്‍ഷകരോടു് പറഞ്ഞു. ഈ ഭൂമി വിട്ടുപോയ്ക്കൊള്ളുക, ഇതിന്റെ പുതിയ ഉടമകള്‍ ഇവിടെ വ്യവസായങ്ങള്‍ സ്ഥാപിയ്ക്കുവാന്‍ പോകുകയാണു് ! സിംഗൂരിലെ പ്രതിഷേധവും അക്രമങ്ങളും സര്‍ക്കാരിനെ എന്തെങ്കിലുമൊന്നു് പഠിപ്പിച്ചിരുന്നെങ്കില്‍ നന്ദിഗ്രാമിലെ കിടിയൊഴിപ്പിയ്ക്കലിനു് കുറേക്കൂടി കരുതലോടെ നീങ്ങുമായിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. തീര്‍ത്തും അഹന്തയും മുഷ്ക്കും നിറഞ്ഞ സമീപനമായിരുന്നു സര്‍ക്കാരിന്റേതു്.


പ്രമുഖ നേതാക്കള്‍പോലും അഹങ്കാരത്തോടെ പറഞ്ഞതു് നന്ദിഗ്രാമില്‍ തങ്ങളെ എതിര്‍ക്കാന്‍ ആരുമില്ലെന്നാണു്. എതിരാളികള്‍ക്കു് വളരാന്‍ അവസരം നല്‍കിയതു് സര്‍ക്കാര്‍ തന്നെയാണു്. പാര്‍ട്ടിയുടെ അണികള്‍ അവിടെ വിപ്ളവം പ്രഖ്യാപിച്ചു, എതിര്‍ത്തവരെ അടിച്ചൊതുക്കി. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ടു്. പതിനൊന്നു് മാസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാതിരുന്നു. രാഷ്ട്രീയമോ ഭരണപരമോ ആയ ഒരു നീക്കവും നടത്തിയില്ല. പെട്ടെന്നു് പുതിയൊരു ഗൂഢാലോചനയുമായി രംഗത്തിറങ്ങി.


ബംഗാള്‍ ആഭ്യന്തര സെക്രട്ടറി പരസ്യമായി പറഞ്ഞതുപോലെ പോലീസിനോടു് കയ്യുംകെട്ടി ഇരിയ്ക്കാനാണ് ആവശ്യപ്പെട്ടതു്. സംസ്ഥാനത്തിന്റെ പലഭാഗത്തു്നിന്നും കൂലിപ്പടയാളികള്‍ വന്നു. ഭരണകക്ഷി പ്രവര്‍ത്തകര്‍ നന്ദിഗ്രാം വളഞ്ഞു. പറവകളും പൂമ്പാറ്റകളും പത്രക്കാരും ഗ്രാമത്തിലേയ്ക്കു് കടക്കരുതെന്നു് അവര്‍ ആജ്ഞാപിച്ചു. അങ്ങനെയാണു് ഭരണകക്ഷിയുടെ പട്ടാളമിറങ്ങി നന്ദിഗ്രാമില്‍ എതിരാളികളെ തുരത്തിയതു്. നേരത്തെ ഓടിപ്പോയവര്‍ ഗ്രാമത്തില്‍ തിരിച്ചു്വന്നു. അപ്പോഴും അക്രമവും തുരത്തിഓടിയ്ക്കലും ആവര്‍ത്തിച്ചു. വീടുകള്‍ തീയിട്ടു. ഗ്രാമത്തില്‍ കുടുങ്ങിപ്പോയവരെ പരസ്യമായി തല്ലിക്കൊന്നു. നന്ദിഗ്രാമിലെ ആകാശം ഇപ്പോള്‍ നിലവിളിക്കുകയാണ്.


സിംഗൂരിലും നന്ദിഗ്രാമിലും ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുതരമായ ഈ പ്രശ്നം. കൂടുതല്‍ ആഴമുള്ളതും ഗൌരവമേറിയതുമാണു് ഇതു്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതു് നമുക്ക് ഒരു സ്വഭാവമായിരിയ്ക്കുന്നു. ഓര്‍ത്തുനോക്കുക: ഇടതു് മുന്നണി വന്‍വിജയവും നേടി അധികാരത്തില്‍ തിരിച്ചുവന്നിട്ടു് വെറും ഒന്നര കൊല്ലം ആയതേ ഉള്ളു. എന്തെല്ലാം മണ്ടത്തരങ്ങളും അഹങ്കാരങ്ങളും ഈ ചുരുങ്ങിയ കാലം കൊണ്ടു് നമ്മുടെ സര്‍ക്കാര്‍ കാട്ടി. എന്തു്വന്നാലും ഇവിടെ ഞങ്ങളുടെ ആധിപത്യമാണു്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ ആരെന്നു് ഞങ്ങള്‍ നിശ്ചയിക്കും. ഞങ്ങളുടെ ആള്‍ തോറ്റാല്‍ തിന്മ ജയിച്ചു. ജയിച്ചവനെ ഞങ്ങള്‍ തുരത്തും. എന്നാണു് പാര്‍ട്ടിക്കാരുടെയും നേതാക്കളുടെയും പ്രഖ്യാപനം. എല്ലാം അറിയുന്ന ഒരു സര്‍ക്കാരാണോ നമ്മുടേത്? ക്രിക്കറ്റും കവിതയും നാടകവും സിനിമയും ഭൂമി ഏറ്റെടുക്കലിന്റെ മാന്ത്രികവിദ്യയും അടക്കം നമുക്കറിയാത്തതായി ഒന്നുമില്ല. ആണവകരാറിന്റെ ആപത്തിനെക്കുറിച്ചു് ആരും ഞങ്ങളെ പഠിപ്പിയ്ക്കേണ്ട. ഞങ്ങള്‍ 235 സീറ്റ് നേടിയ കൂട്ടരാണു്. ഇതാണു് നമ്മുടെ മനോഭാവം.


1987-ല്‍ ജ്യോതി ബസു ഇതിലും കൂടുതല്‍ സീറ്റു് നേടിയിരുന്നു. എന്നാല്‍ അദ്ദേഹം ഇങ്ങനെയൊന്നും ഒരിക്കലും സംസാരിച്ചിട്ടില്ല. അഹങ്കാരം മാത്രമല്ല കഴിവുകേടും നമ്മുടെ മുഖമുദ്രയായി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നു് വിളിച്ചുപറഞ്ഞിട്ടു് പതിറ്റാണ്ടുകളായി. എന്നിട്ടും ബംഗാള്‍ മറ്റു് സംസ്ഥാനങ്ങള്‍ക്കും വളരെ പിന്നിലാണു്. തൊഴില്‍ ഉല്‍പ്പാദന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പണം സുലഭമായി ലഭിയ്ക്കുന്നു. അതു് വാങ്ങി ഉപയോഗിയ്ക്കാന്‍ വഴികളില്ല. ദരിദ്രരും തൊഴിലില്ലാത്തവരും ആയി ജനങ്ങള്‍ ജീവിച്ചു് പോകുന്നു. കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും നല്‍കുന്നു. റേഷന്‍കടകള്‍ വഴി പാവപ്പെട്ടവര്‍ക്കു് അതു് എത്തിച്ചു് കൊടുക്കാന്‍ സര്‍ക്കാരിന്റേതായ ശ്രമങ്ങളില്ല.


എസ്.ഡി.ബര്‍മ്മന്റെ ഗാനത്തില്‍ പറഞ്ഞതുപോലെയാണ് സി.പി.എമ്മിന്റെ സ്ഥിതി. ‘അതെന്തായിരുന്നുവോ അതല്ല ഇന്ന്’ പാര്‍ട്ടി. പാര്‍ട്ടിയിലെ തൊണ്ണൂറുശതമാനവും 1977 -നു് ശേഷം വന്നവരായിരുന്നു. എഴുപതു് ശതമാനം 1990 -നു് ശേഷം പാര്‍ട്ടിയില്‍ എത്തിയവരും. ഈ പാര്‍ട്ടിയുടെ ചരിത്രം, ത്യാഗം എന്നിവ പുതിയ തലമുറയ്ക്കു് അറിയില്ല. വിപ്ളവത്തോടും സോഷ്യലിസത്തോടുമുള്ള ആഭിമുഖ്യം അവര്‍ക്കു് പഴങ്കഥയാണു്. ഇന്നു് വികസനമാണു് മുദ്രാവാക്യം. പലര്‍ക്കും തങ്ങളുടെ സ്വന്തം വികസനമാണു് മുഖ്യലക്ഷ്യം. വല്ലതും നേടാനാണു് അവര്‍ പാര്‍ട്ടിയില്‍ വന്നതു്. അല്ലാതെ നല്‍കാനല്ല. മേലാളന്മാരെ സന്തോഷിപ്പിയ്ക്കലാണു് കാര്യം കാണാന്‍ നല്ലവഴി. സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണു് ഇന്നു് പാര്‍ട്ടിയില്‍.


ജ്യോതി ബസുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഖേദമുണ്ട്. 1977 ല്‍ ജൂണ്‍ 21-ന് ഇടതു് സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സത്യപ്രതിജ്ഞ ചെയ്ത നാലു് പേരില്‍ ഒരാള് ആണു ഞാന്‍. ഞാന്‍ മാത്രമാണു് ഇന്നു് അദ്ദേഹത്തോടൊപ്പം ജീവിച്ചിരിയ്ക്കുന്നതു്. ബന്ധനസ്ഥനായ ഷാജഹാനെപ്പോലെയുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ നിസ്സഹായാവസ്ഥ എന്നെ അഗാധമായി ദുഃഖിപ്പിയ്ക്കുന്നു. എന്നാല്‍‍ എന്റെ യഥാര്‍ത്ഥ ഉത്‍കണ്ഠ മറ്റൊരുകാര്യത്തിലാണു് . മമതാ ബാനര്‍ജിയാണു് ഭരണകക്ഷിയുടെ ഏറ്റവും സുരക്ഷിതമായ ഇന്‍ഷുറന്‍സ്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കു് ഇടതുമുന്നണിയോടു് അതൃപ്തിയുണ്ടാവാമെങ്കിലും മമതാ ബാനര്‍ജി അധികാരത്തിലേറുന്നതിനേപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ ആ സാദ്ധ്യതയുടെ നടുക്കം അവരെ ഇടതുമുന്നണിയ്ക്കു് വോട്ടു് ചെയ്യാന്‍‍ നിര്‍ബന്ധിതരാക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ നേതാക്കളുടെ അഹന്തയും കഴിവുകേടും അവരെ മടുപ്പിയ്ക്കുന്ന സ്ഥിതിയിലെത്തുകയാണെങ്കില്‍ രണ്ടും തമ്മില്‍‍ ഒരു വ്യത്യാസവുമില്ലെന്നു് അവര്‍ ചിന്തിച്ചു് തുടങ്ങും. അതു് യഥാര്‍ത്ഥ ദുരന്തമായിരിയ്ക്കും.

മമതാ ബാനര്‍ജിയുടെ പെരുമാറ്റവും രക്ഷാകര്‍‍തൃത്വവും പരിപാടിയും പ്രവര്‍ത്തനശൈലിയും പ്രസംഗശൈലിയും ശ്രദ്ധിച്ചാല്‍‍ ആ സ്ത്രീ ഫാഷിസത്തിന്റെ ആള്‍രൂപമാണു്. എന്റെ പാര്‍ട്ടിതന്നെയാണെന്നു കരുതാന്‍ മോഹിയ്ക്കുന്ന ഈ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തോടുള്ള ഉത്കടമായ അഭ്യര്‍ത്ഥന ഇതാണ് : ദയവായി വീണ്ടുവിചാരം നടത്തുക. മാവോയിസത്തിന്റെ ഭീകരരെക്കുറിച്ചാണു് നിങ്ങള്‍ക്കു് ഭയം. ഈ ഭയാശങ്ക പശ്ചിമ ബംഗാളിനെ ഫാസിസത്തിന്റെ കുണ്ടിലേയ്ക്കു് തള്ളിവിടാന്‍ നിങ്ങളെ പ്രേരിപ്പിയ്ക്കുകയാണോ?
(2007 നവംബര്‍ 14-ആംതീയതിയിലെ ആനന്ദബാസാര്‍ പത്രികയിലാണു് മൂലരൂപം പ്രസിദ്ധീകരിച്ചതു്.)

ഇംഗ്ലീഷ് രൂപം ഇവിടെ
------------------------
1977 മുതല്‍ 1982 വരെയും 1983 മുതല്‍ 1986 വരെയും പശ്ചിമ ബംഗാള്‍ ധനകാര്യമന്ത്രിയായിരുന്നു ശ്രീ. അശോക മിത്ര. 1993-ല്‍ രാജ്യസഭാംഗമായി.1991-92-ല്‍ പ ബംഗാള്‍ വിദ്യാഭ്യാസ കമ്മീഷന്റെയും 1997-98-ല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്റെയും ചെയര്‍മാനായിരുന്നു അദ്ദേഹം.

ഇന്ദിരാഭരണകാലത്തു് 1970-1972-ല്‍ ഇന്ത്യാഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2007-ല്‍ പ്രസിദ്ധീകരിച്ച A Prattler's Tale: Bengal, Marxism and Governanceഎന്ന അദ്ദേഹത്തിന്റെ കൃതിയില്‍ മന്മോഹന്‍ സിംഹ് അമേരിയ്ക്കന്‍ നോമിനിയാണെന്നു് ആരോപിച്ചതു് വിവാദമായിരുന്നു. ഇപ്പോള്‍ 79 വയസ്സുണ്ടു്.

2 comments:

  1. സര്‍, കമ്മൂണിസ്റ്റ് പാര്‍ടിയും, ഇഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് പാര്‍ടിയുമെല്ലാം, മരിച്ചു പോയിട്ടു എത്രയോ വര്‍ഷങളായീ സര്‍. സര്‍, നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഒരു ഡെമോക്രാറ്റിക് വ്യവസ്തിയില്‍ തീര്‍ച്ചയായും അല്ല! നമ്മള്‍ ലോകമുതലാളിത്തത്തിന്റ്റെ ചരടുവലിക്കു ഒപ്പം ആടുന്ന പാവ പോലെ ആയിപ്പൊയി സര്‍. ഡവലപ്മെന്റ്സ് തീര്‍ച്ചയായും വേണം. പ്ക്ഷെ, നമുക്കു അതു, നമ്മുടെ,.......പാവം സഹോദരങളെ കുരുതികൊടുപ്പിച്ചിട്ട് വേണമായിരുന്നോ?.... നാടു എങനെ മുമ്പോട്ടു പോകണം എന്നു തീരുമാനിക്കുന്നതു ഇന്നു, ബിസിനസ്സ് ലോബി ആണു. അല്ലാതെ, സാറും, ഞാനും ഒക്കെ കരുതിയപൊലെ നിസ്വാര്‍ദ്ധ് രാഷ്ട്രീയ വിചീക്ഷണന്മാരുടെ തീരുമാനം കൊണ്ടല്ല!

    ഒന്നു ചീയുന്നതു വേറൊന്നിനു വളമാകും, എന്നാല്‍, ഇപ്പോള്‍ ആയിരങള്‍ ചീഞ്ഞു വേറൊന്നിനു വളമാവുകയാണു.

    വീണ്ടും, ഒരു സ്വതന്ത്ര്യ സമരം - ഉണ്ടാവേന്ണ്ട് ഒരവസ്ത വരരുതേ, എന്നു പ്രാര്‍ത്ഥിക്കൂ. ദയവായീ.............. ഭരണത്തില്‍ നിന്നും, മുതലാളിമാരുടെയും, രാഷ്ടീയ വ്യവസായികളെയും താല്പര്യങള്‍ ഒഴിവാക്കിയാലെ തൊണ്ണൂറ്റിഅഞ്ചു ശതമാനം സമാധാനമായി ജീവിക്കാന്‍ പറ്റൂ.

    ReplyDelete